ജയ്പുർ: ആരവല്ലി മലനിരകളിലെ ഖനനം സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപി സർക്കാരുകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇതിനെതിരേ പ്രക്ഷോഭം ആരംഭിക്കുമെന്നും രാജസ്ഥാൻ കോൺഗ്രസ്.
ആരവല്ലിയെ സംരക്ഷിക്കാൻ ഹരിത ഇടനാഴി സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തവരാണ് ബിജെപി. ഇപ്പോൾ പരിസ്ഥിതിലോലപ്രദേശമായ ഇവിടെ വൻതോതിൽ ഖനനം അനുവദിക്കുന്നതിനായി നിരവധി കന്പനികളിൽ നിന്നും ഇവർ പണം കൈപ്പറ്റിയിട്ടുണ്ട്.
ആരവല്ലി കുന്നിനും മലനിരകൾക്കും സുപ്രീം കോടതി നൽകിയ പുതിയ നിർവചനപ്രകാരം കൂടുതൽ ഖനനത്തിനുള്ള സാധ്യതയാണ് തുറന്നിരിക്കുന്നത്. വനപ്രദേശത്തിന്റെ 0.91 ശതമാനത്തിൽ മാത്രമേ ഖനനം നടക്കൂ എന്നാണ് സർക്കാരിന്റെ വാദം.
എന്നാൽ, യഥാർഥത്തിൽ 68,000 ഏക്കർ ഖനന വകുപ്പിന് കൈമാറാനുള്ള ഒരുക്കത്തിലാണെന്നും രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതാസ്ര, പ്രതിപക്ഷ നേതാവ് ടീക്കാ റാം ജൂളി എന്നിവർ സംയുക്ത വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഡൽഹി മുതൽ രാജസ്ഥാൻ വരെ 700 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ആരവല്ലി മലനിരകൾ രാജസ്ഥാന്റെ ഹരിത ശ്വാസകോശമെന്നാണ് അറിയപ്പെടുന്നത്.